Read Next...
അമേരിക്കയും സോവിയറ്റ് യൂണിയനും: ആഴക്കടലിലെ പോരാട്ടം!
1950 കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സും, സോവിയറ്റ് യൂണിയനും തമ്മിൽ ശീതയുദ്ധം നടക്കുന്ന സമയം. സൈനിക മികവിലും, ടെക്നോളജിയിലും എതിരാളിയെ കടത്തിവെട്ടുവാൻ ഇരുപക്ഷവും നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് 1957 ഒക്ടോബറിൽ അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ചത്. അമേരിക്കൻ അഭിമാനത്തിനേറ്റ ഒരു വൻ പ്രഹരമായിരുന്നു അത്. അതിന്റെ ഞെട്ടലിൽ നിന്നും മാറും മുൻപ് അതേവർഷം നവംബറിൽ സോവിയറ്റ് യൂണിയൻ സ്ഫുട്നിക്ക് 2 വും വിക്ഷേപിച്ചു. അതിൽ ലൈക്ക എന്ന നായകൂടി ഉണ്ടായിരുന്നു. ഇതൊടെ ആകെ ഭ്രാന്തുപിടിച്ച അമേരിക്കൻ രാഷ്ട്രീയനേതൃത്വം തങ്ങളുടെ ബഹിരാകാശ പദ്ധതികൾക്ക് വേഗത വർധിപ്പിച്ചു. അങ്ങനെ സ്പ്യൂട്നിക്കിന് ബദലായി വാൻഗാർഡ് പ്രൊജക്ട് അവതരിപ്പിക്കപ്പെട്ടു. എന്നാൽ വാൻഗാർഡ് റോക്കറ്റിൽ വിക്ഷേപിച്ച വാൻഗാർഡ് TV 3 എന്ന ഉപഗ്രഹം വിക്ഷേപണത്തറയിൽ തന്നെ തകർന്നു വീഴുകയാണ് ചെയ്തത്. 1957 ഡിസംബറിൽ ആയിരുന്നു അത്. തങ്ങൾ വിക്ഷേപിച്ചത് സ്പുട്നിക്ക് ആണെങ്കിൽ അമേരിക്ക വിക്ഷേപിച്ചത് ഫ്ലോപ്പ്നിക്ക് (Flopnik) ആണെന്ന് പറഞ്ഞാണ് സോവിയറ്റ് മാധ്യമങ്ങൾ അമേരിക്കയെ പരിഹസിച്ചത്. കൂടാതെ ആവശ്യപ്പെട്ടാൽ ദരിദ്ര രാജ്യങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് സഹായമായി അമേരിക്കയ്ക്ക് നൽകാമെന്ന് പറഞ്ഞ് സോവിയറ്റ് നേതൃത്വവും അമേരിക്കൻ ഗവൺമെന്റിനെ കണക്കിനു കളിയാക്കി.
രണ്ടാം ലോകമഹായുദ്ധത്തിലെ ഹീറോ ആയിരുന്ന ഐസൻഹാവർ ആയിരുന്നു അന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിൽ റഷ്യൻസ് നമ്മെക്കാൾ ഒട്ടേറെ മുന്നിൽ എത്തിയിരിക്കുന്നു എന്ന ധാരണ അമേരിക്കൻ ജനതക്കിടയിൽ പരക്കുവാൻ സ്പ്യൂട്നിക്കിന്റെ വിജയവും, വാൻഗാർഡിന്റെ പരാജയവും കാരണമായിട്ടുണ്ടെന്ന് ഐസൻഹാവർ തിരിച്ചറിഞ്ഞു. മാത്രവുമല്ല സ്പുട്നിക്ക് വിക്ഷേപിക്കുവാൻ ഉപയോഗിച്ച റോക്കറ്റുകൾ തന്നെ ആണവ പോർമുനകളുള്ള മിസൈലുകളായി ഉപയോഗിക്കുവാൻ സാധിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. 1950 കളിൽ ആരംഭിച്ച സ്പേസ് റേസിൽ സോവിയറ്റ് യൂണിയൻ മുന്നിൽ എത്തിയതായി അമേരിക്കൻ പത്രങ്ങൾ തലക്കെട്ടുകൾ എഴുതുകയും ചെയ്തു.
അതോട്കൂടി തങ്ങളുടെ സ്പേസ് പ്രോഗ്രാമുകൾ വേഗത്തിലാക്കുവാൻ ഐസൻഹാവർ ഉത്തരവിട്ടു. എന്നാൽ ഇതേസമയത്ത് തന്നെ തകർന്നുപോയ അമേരിക്കൻ അഭിമാനം വീണ്ടെടുക്കാനും, ജനങ്ങൾക്കിടയിൽ ഉണ്ടായ നീരസം മാറ്റിയെടുക്കുവാനും എന്തെങ്കിലും ചെയ്തേ പറ്റൂ. അമേരിക്കയും, റഷ്യയും തമ്മിൽ വലിയൊരു ടെക്ക്നോളജി ഗ്യാപ്പ് ഉണ്ടെന്നുള്ള ധാരണ ഇപ്പോൾ ആളുകൾക്കിടയിൽ ഉണ്ട്. അതുംകൂടി മാറ്റിയെടുക്കണം. സത്യത്തിൽ റോക്കറ്റ് ടെക്നോളജിയിൽ റഷ്യയ്ക്ക് ആദ്യ വിജയം കിട്ടിയെങ്കിലും അമേരിക്കയ്ക്ക് മുൻകൈയുള്ള മറ്റ് പല മേഖലകളും ഉണ്ടായിരുന്നു.
ലോകത്തിലെ ആദ്യത്തെ ആണവ മുങ്ങിക്കപ്പലായ നോട്ടിലസ് കടലിൽ ഇറങ്ങിയതോടെ കടലിൽ അമേരിക്കയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ടായി.
ആ സമയം സോവിയറ്റ് യൂണിയന്റെ കയ്യിൽ ഇത്തരം ഒരൊറ്റ അന്തർവാഹിനിപോലും ഉണ്ടായിരുന്നില്ല. എന്നാൽ നോട്ടിലസ് കൈയ്യിലുണ്ട് എന്ന് അഹങ്കരിച്ചാൽ മാത്രം പോര. അതുകൊണ്ട് കൂടുതലായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും വേണം.

അങ്ങനെയാണ് നോട്ടിലസിനെ ഉത്തരധ്രുവത്തിന്റെ അടിയിലൂടെ കൊണ്ടുപോകാമെന്ന ആശയം ഉരുത്തിരിയുന്നത്. അക്കാലത്തുള്ള ഡീസൽ-ഇലക്ട്രിക് മുങ്ങുക്കപ്പലുകൾക്ക് ദീർഘസമയം വെള്ളത്തിൽ മുങ്ങിക്കിടക്കുവാനുള്ള ശേഷി ഉണ്ടായിരുന്നില്ല. എന്നാൽ ആണവമുങ്ങിക്കപ്പലായ നോട്ടിലസിന് അതൊരു പ്രശ്നമേ ആയിരുന്നില്ല. അങ്ങനെയൊരു അന്തർവാഹിനിക്ക് മാത്രമേ ആർട്ടിക്കിലെ മഞ്ഞുപാളികൾക്കടിയിലൂടെ കടന്നുപോകുവാനും സാധിക്കുകയുള്ളൂ. അതിനാൽ നോട്ടിലസിന് കടലിനടിയിലൂടെ ഉത്തരധ്രുവം മറികടക്കാൻ സാധിച്ചാൽ ആകാശം നിങ്ങളെടുത്തോ, പക്ഷേ കടൽ ഞങ്ങളിങ്ങു എടുത്തു എന്ന് അമേരിക്കയ്ക്ക് അഭിമാനപൂർവ്വം പറയുവാനും സാധിക്കും.
അങ്ങനെ സോവിയറ്റ് യൂണിയൻ സ്പുട്നിക്ക് ഒന്നും, രണ്ടും വിക്ഷേപിക്കുകയും, അമേരിക്കയുടെ വാൻഗാർഡ് തകരുകയും ചെയ്ത ശേഷം 1958 ജനുവരിയിൽ നോട്ടിലസിന്റെ കമാണ്ടർ വില്യം റോബർട്ട് ആൻഡേഴ്സനെ അഡ്മിറൽ ലോറൻസ് ഡാസ്പിറ്റ് വിളിച്ചു വരുത്തുകയും നോട്ടിലസിനെ ആർട്ടിക്കിന്റെ അടിയിലൂടെ ഉത്തരധ്രുവത്തിലേക്ക് കൊണ്ടുപോകുവാൻ സാധിക്കുമോ എന്ന് ആരായുകയും ചെയ്തു. രണ്ട് കാര്യമാണ് ഡാസ്പിറ്റ് ആവശ്യപ്പെട്ടത്. ഒന്ന്, ഇത് എത്രയും വേഗം നടപ്പിൽ വരുത്തണം. രണ്ട് ഇക്കാര്യം ദൗത്യം തീരുന്നത് വരെയും പരമരഹസ്യമായിരിക്കുകയും വേണം. അവസാനം ആദ്യ ആണവഅന്തർവാഹിനിയെ ഉത്തരധ്രുവത്തിലൂടെ കൊണ്ടുപോകുവാൻ തന്നെ അമേരിക്ക തീരുമാനിച്ചു.
സ്ക്രിപ്റ്റ് : അണ്ടർ ദി ഐസ് എന്ന പേരിൽ നമ്മുടെ ചാനലിൽ ചെയ്ത വീഡിയോ സീരിസിലെ ചില ഭാഗങ്ങൾ.
PART 1
PART 2








Have feedback or suggestions?
Write suggestions here








