Read Next...
ഇക്കൂട്ടത്തിൽ ബലൂച്ച് വംശജനായ ഹാജി അബ്ദുൾ ഹമീദ് ഖാൻ (Abdul Hamid Khan) ആണ് പ്രധാനി. ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ ഒരു വെടിക്ക് രണ്ട് സിംഹങ്ങളെ തീർത്ത ആളാണ് അബ്ദുൽ ഹമീദ് എന്നാണ് പറയപ്പെടുന്നത്. 1821ൽ ഒമാനി സുൽത്താൻ ആയിരുന്ന അൽ ബുസൈദി (Seyyid Said bin Sultan Al Busaidi) കിഴക്കേ ആഫ്രിക്കൻ തീരങ്ങളിലുള്ള തുറമുഖങ്ങളും, ദ്വീപുകളും പിടിച്ചെടുക്കുവാൻ വേണ്ടി ഒരു കൂലിപ്പട്ടാളത്തെ അയച്ചു. ഇതിൽ ധാരാളം ഇറാനികളും, ബലൂച്ച് വംശജരും ഉണ്ടായിരുന്നു. ഈ സംഘത്തിൽപ്പെട്ട ഒട്ടനവധിയാളുകൾ പിന്നീട് തിരികെപ്പോകാതെ കെന്യയിലും, ഉഗാണ്ടയിലൊക്കെ താമസമാക്കി. അവരുടെ പിൻതലമുറയിപ്പെട്ട ആളാണ് അബ്ദുൾ ഹമീദ് ഖാൻ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ 1900 കാലഘട്ടങ്ങളിൽ ഇന്ത്യ-പാക്കിസ്ഥാൻ ഭാഗങ്ങളിൽ നിന്നും ആഫ്രിക്കയിലേക്ക് കൊണ്ടുവരപ്പെട്ട ജോലിക്കാരുടെ കൂട്ടത്തിൽ വന്നയാളാണ് ഖാനെന്നും പറയപ്പെടുന്നുണ്ട്.
കെനിയൻ റെയിൽവേയിൽ ജോലി നോക്കിയിരുന്ന(1904) ഖാൻ, ടിറ്റോ ആന്റെയിലെ (Mtito Andei) റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ നോക്കുന്ന വേ ഇൻസ്പെക്ടർ (Permanent Way Inspector-PWI) ആയിരുന്നു. ഉഗാണ്ട-കെന്യ റെയിൽ റോഡിൽ സിംഹങ്ങളുടെ സ്ഥിരമായ ആക്രമണം ഉണ്ടായിരുന്നതിനാൽ അവയെ വെടിവെച്ച് തുരത്തുന്നതും, വേട്ടയാടുന്നതും ഖാന്റെ ജോലിയിൽപ്പെടുന്ന കാര്യങ്ങൾ തന്നെയായിരുന്നു. 1910ൽ ഒരുനാൾ സാവോ നദിയുടെ തീരത്തുള്ള ഒരു ട്രാക്കിൽ ഇൻസ്പെക്ഷൻ നടത്തുവാൻ അബ്ദുൾ ഹമീദ് ഖാനും, മറ്റ് ആഫ്രിക്കൻ ജോലിക്കാരും ട്രോളിയിലൂടെ ട്രാക്കിലൂടെ നീങ്ങുന്ന സമയം അവർ പൊടുന്നനെ ഒരു ലയൺ പ്രൈഡിന്റെ മുന്നിൽ ചെന്നുപെട്ടു. ഒരു ജിറാഫിനെ വേട്ടയാടി ഭക്ഷിക്കുന്ന തിരക്കിലായിരുന്നു ആ സിംഹക്കൂട്ടം. പെട്ടന്ന് ട്രാക്കിൽ ആളുകളെ കണ്ടതോടെ സിംഹങ്ങൾ ഖാന്റെ ജോലിക്കാരുടെ നേർക്ക് കുതിച്ചു.
ഒരു .303 റൈഫിളും പന്ത്രണ്ട് ബുള്ളറ്റുകളുമാണ് ഖാന്റെ കൈവശം ഉണ്ടായിരുന്നത്. സിംഹങ്ങൾ ആക്രമിക്കാനുള്ള പുറപ്പാടാണെന്ന് മനസിലാക്കിയ ഖാൻ കുറച്ചു ഉയർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് കയറിനിന്ന ശേഷം അവിടെ നിന്നും സിംഹങ്ങളെ ഓരോന്നായി വെടിവെച്ച് വീഴ്ത്തുവാൻ ആരംഭിച്ചു. സിംഹക്കൂട്ടം നിന്നിരുന്ന സ്ഥലത്തിന്റെ ഇടയിൽ തന്നെയാണ് ഖാനും നിലയുറപ്പിച്ചിരുന്നത്. അതിനാൽ ലക്ഷ്യം തെറ്റാതെ വളരെ അരികിൽ നിന്ന് തന്നെ ഖാന് വെടിവെയ്ക്കുവാൻ സാധിച്ചു. ഇതിൽ പതിനൊന്നാമത്തെ ബുള്ളറ്റ് രണ്ട് സിംഹങ്ങളെ വകവരുത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഒരെണ്ണത്തിന്റെ വയറ്റിലൂടെ കയറിയ ബുള്ളറ്റ് പുറകിൽ നിന്ന സിംഹത്തിന്റെ കഴുത്തിൽ ചെന്നാണ് പതിച്ചത്. “ഖാൻ വെച്ച വെടിയെക്കാൾ വലിയ വെടിയാണോ” ഇതെന്ന് സംശയം വന്നതിനാൽ ഇതുമായി ബന്ധപെട്ട് ഹണ്ടിങ് സൈറ്റുകളിൽ കയറിയിറങ്ങിയപ്പോൾ ഖാൻ തൊട്ടരികിൽ നിന്ന് ഫയർ ചെയ്തതിനാൽ ഇത് സാധ്യമാണ് എന്നാണ് പരിചയസമ്പന്നരായ വേട്ടക്കാർ പറയുന്നത്. അപൂർവമായി ഇത്തരം സംഭവങ്ങൾ വേറെയും നടന്നിട്ടുണ്ട്. അങ്ങിനെ പതിനൊന്ന് ബുള്ളറ്റുകൾ തീർത്ത ശേഷം സിംഹങ്ങളെല്ലാം തീർന്നു എന്ന് കരുതി ഖാൻ ബോട്ടിലിൽ നിന്നും വെള്ളം കുടിക്കുന്ന സമയം വീണു കിടന്നിരുന്ന ഒരു പെൺസിംഹം എഴുന്നേറ്റ് ഖാന്റെ നേർക്ക് കുതിക്കുകയും ഖാൻ അവസാന ബുള്ളറ്റ് അതിന്റെ വായിലേക്ക് ഉതിർത്ത് അതിനെ വകവരുത്തുകയും ചെയ്തു. ആ സംഭവത്തോടെ കെന്യയിൽ സൂപ്പർ ഹീറോ ആയി മാറിയ ഖാന് കെനിയൻ ഗോത്രവംശജർ ഇട്ടപേരാണ് സിംബ ബിലി (SIMBA MBILI). രണ്ട് സിംഹങ്ങൾ എന്നാണ് അതിന്റെ അർത്ഥം.
തന്റെ സേവനകാലത്ത് ഖാൻ ഇത്തരത്തിൽ 200 റോളം സിംഹങ്ങളെ വകവരുത്തി, റെയിൽവേ ജോലിക്കാരെ രക്ഷിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതിനിടെ മൃഗങ്ങളിൽ നിന്നും പലപ്പോഴും തിരിച്ചുള്ള അക്രമങ്ങളും നടന്നിട്ടുണ്ട്. 1913ൽ ഒരു മരത്തിന്റെ മുകളിൽ നിന്നും ചാടിവീണ് ആക്രമിച്ച ചീറ്റയെ ഖാൻ കയ്യിലുണ്ടായിരുന്ന കത്തിവെച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്. പക്ഷേ ആ ആക്രമണത്തിൽ ഖാന് സാരമായ പരിക്ക് പറ്റിയിരുന്നു. തൊട്ടടുത്ത വർഷം ഒരു വെള്ളക്കാരനുമായി പോകുന്ന സമയം ഒരു കാട്ട്പോത്ത് ഖാനെ ആക്രമിച്ചു. കൂടെയുണ്ടായിരുന്ന വെള്ളക്കാരൻ പോത്തിനെ വെടിവെച്ചിട്ടില്ലായിരുന്നുവെങ്കിൽ ഖാൻ മരണപ്പെടുമായിരുന്നു. എന്തായാലും അബ്ദുൾ ഹമീദ് ഖാന്റെ സേവനങ്ങൾക്ക് പ്രതിഫലമായി അന്നത്തെ കെനിയൻ റെയിൽവേ അദ്ദേഹത്തിനു കുറച്ച് സ്ഥലം അനുവദിക്കുകയും അവിടെ തന്നെ നാട്ടുകാർ വിളിക്കുന്ന പേരായ സിംബ ബിലി എന്ന പേരിൽ തന്നെ ഒരു ഹോട്ടൽ നടത്തുകയും ചെയ്തു. 1953ൽ തന്റെ എഴുപത്താഞ്ചാമത്തെ വയസിലാണ് അബ്ദുൾ ഹമീദ് ഖാൻ മരിക്കുന്നത്.
ഇതേപോലെ തന്നെ ഉഗാണ്ടയിലെ അറുവയിൽ (Arua) ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ വംശജനായ വേട്ടക്കാരൻ ആയിരുന്നു ഹാജി അബ്ദുള്ള ഷക്കാരം (Hajji Abdallah Shahkaram). ആദ്യം വേട്ടക്കാരനും, പിന്നീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഗെയിം വാർഡനുമായി അദ്ദേഹം ജോലി ചെയ്തു. 1948 ൽ ഒരു കൊലയാനയെ വെടിവെച്ച് കൊന്നപ്പോഴാണ് അബ്ദുള്ള കൂടുതൽ പ്രശസ്തനായത്. 1950ലാണ് അദ്ദേഹം മരിക്കുന്നത്.
Have feedback or suggestions?
Write suggestions here








